12. അദ്ധ്യായം.
മുന്തിരിത്തോട്ടത്തിന്റെ ഉപമ.
പിന്നെ അവൻ ഉപമകളാൽ അവരോട് പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി മുന്തിരിച്ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു അത് പാട്ടത്തിന് കൃഷിക്കാരെ ഏല്പിച്ചിട്ട് ദൂരദേശത്തേക്ക് പോയി. കാലം ആയപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഫലത്തിൽനിന്ന് ചിലത് കൊണ്ടുവരേണ്ടതിന് അവൻ ഒരു ദാസനെ ആ കൃഷിക്കാരുടെ അടുക്കൽ പറഞ്ഞയച്ചു. അവർ അവനെ പിടിച്ച് തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അപമാനിക്കുകയും ചെയ്തു. അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും അവർ അതുപോലെതന്നെ, ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. അവന് ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. ആ പാട്ടക്കൃഷിക്കാരോ: “ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും” എന്നു തമ്മിൽ പറഞ്ഞു. അവർ അവനെ പിടിച്ച് കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10 “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. 11 ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”
എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലയോ? 12 ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
കൈസർക്കുള്ള നികുതി.
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. 14 അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോട് ചോദിച്ചു. 15 അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു. 16 അവർ അത് കൊണ്ടുവന്നു. അവൻ “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്?” എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു. 17 യേശു അവരോട്: “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദം.
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ: 19 “ഗുരോ, ഒരുവന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ച് തന്റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 20 എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് സന്തതിയില്ലാതെ മരിച്ചു പോയി. 21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ച് സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നെ. 22 ഏഴ് പേരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. 23 പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴ് പേർക്കും ഭാര്യ ആയിരുന്നുവല്ലോ?” 24 യേശു അവരോട് പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? 25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കുകയില്ല, വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും. 26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് മോശെയുടെ പുസ്തകത്തിൽ മുൾപ്പടർപ്പുഭാഗത്ത് ദൈവം അവനോട്: ‘ഞാൻ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’ എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? 27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.”
പ്രധാന കല്പനകൾ
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ട്: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ട് ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോട് ചോദിച്ചു. അതിന് യേശു: 29 “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്. 30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. 31 രണ്ടാമത്തേതോ: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു. 32 ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യം തന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. 33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയത് തന്നേ” എന്നു പറഞ്ഞു. 34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
ക്രിസ്തു ദാവീദിന്റെ പുത്രനാകുന്നതെങ്ങനെ?
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയത്: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?
36 “കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. 37 ദാവീദ് തന്നേ ക്രിസ്തുവിനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ?” വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.
38 അവൻ തന്റെ ഉപദേശത്തിൽ അവരോട്: “നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ 39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. 40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും” എന്നു പറഞ്ഞു.
വിധവയുടെ നാണയം.
41 പിന്നെ യേശു ദൈവാലയത്തിലെ ശ്രീഭണ്ഡാരത്തിന് നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെയധികം ഇട്ട്. 42 അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ട്. 43 അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ട്; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ട്” എന്നു അവരോട് പറഞ്ഞു.