അദ്ധ്യായം.24
യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു; അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന് വെള്ളം ധാരാളം;
അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നെ.
ദൈവം അവനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്. 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു ” എന്ന് പറഞ്ഞു. 12 അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല; 13 ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? 14 ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം. 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
17 ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും
തുമുലപുത്രന്മാരെ* തുമുലപുത്രന്മാരെ ശേത്തിന്റെ പുത്രന്മാർ ഒക്കെയും സംഹരിക്കുകയും ചെയ്യും.
18 എദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
“അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ”.
21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
“നിന്റെ നിവാസം ഉറപ്പുള്ളത്:
നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22 എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24 കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.
25 അതിന്റെ ശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.

*അദ്ധ്യായം.24. 17 തുമുലപുത്രന്മാരെ ശേത്തിന്റെ പുത്രന്മാർ