അദ്ധ്യായം.33
മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ഇപ്രകാ‍രമാണ്: മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്: ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. ഈജിപ്റ്റുകാർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. യിസ്രായേൽമക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി. സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി. പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി. മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി. 10 ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി. 11 ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി. 12 സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി. 13 ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി. 14 ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. 15 രെഫീദീമിൽ നിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി. 16 സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. 17 കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി. 18 ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി. 19 രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. 20 രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി. 21 ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി. 22 രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി. 23 കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി. 24 ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി. 25 ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമിറങ്ങി. 26 മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി. 27 തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി. 28 താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി. 29 മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി. 30 ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി. 31 മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി. 32 ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. 33 ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി. 34 യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി. 35 അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. 36 എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. 37 അവർ കാദേശിൽനിന്ന് പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി. 38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു. 39 അഹരോൻ ഹോർപർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു. 40 എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ച് കേട്ടു. 41 ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി. 42 സല്മോനയിൽനിന്ന് പറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി. 43 പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി. 44 ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമിറങ്ങി. 45 ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി. 46 ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. 47 അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി. 48 അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. 49 യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50 യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്: 51 “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം 52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയണം. 53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു. 54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം. 55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും. 56 അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.