അദ്ധ്യായം.4
മക്കളേ, അപ്പന്റെ പ്രബോധനം കേട്ട്
വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
ഞാൻ എന്റെ അപ്പന് മകനും
എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:
“എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;
എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;
എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും;
ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;
നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10 മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക;
എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12 നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
13 പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;
അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
15 അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;
അത് വിട്ടുമാറി കടന്നുപോകുക.
16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
17 ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.
18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;
ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.
20 മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക;
എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
21 അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22 അവയെ കിട്ടുന്നവർക്ക് അവ ജീവനും
അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23 സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;
അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25 നിന്റെ കണ്ണ് നേരെ നോക്കട്ടെ;
നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26 നിന്റെ കാലുകളുടെ പാത നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;
നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.