അദ്ധ്യായം.7
മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച്
എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും
നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
നിന്റെ വിരലിന്മേൽ അവയെ കെട്ടുക;
ഹൃദയത്തിന്റെ പലകയിൽ എഴുതുക.
ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക;
വിവേകത്തെ സഖി എന്ന് വിളിക്കുക.
അവ നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും
ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ
അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു;
യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്,
ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്,
അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10 പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും,
ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11 അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു;
അവളുടെ കാല് വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13 അവൾ അവനെ പിടിച്ചുചുംബിച്ച്,
ലജ്ജകൂടാതെ അവനോട് പറയുന്നത്
14 “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15 അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച്
നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും
ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.
17 മൂറും അകിലും ലവംഗവുംകൊണ്ട്
ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18 വരുക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം;
കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.
19 പുരുഷൻ വീട്ടിൽ ഇല്ല;
ദൂരയാത്ര പോയിരിക്കുന്നു;
20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്;
പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു”.
21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച്
അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.
22 അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,
23 പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ
കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും
കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
24 ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ;
എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.
25 നിന്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്;
അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.
26 അവൾ വീഴിച്ച ഹതന്മാർ അനേകം പേർ;
അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.
27 അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു;
അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു.