അദ്ധ്യായം.13
ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു;
പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;
ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;
അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;
ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
നീതിമാൻ വ്യാജം വെറുക്കുന്നു;
ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
നീതി സന്മാർഗ്ഗിയെ കാക്കുന്നു;
ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്;
വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ;
ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10 അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;
ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;
അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12 ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;
ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13 വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;
കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15 സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;
ദ്രോഹിയുടെ വഴിയോ ദുർഘടം.
16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;
ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;
വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18 പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;
ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19 ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;
ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20 ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;
ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21 ദോഷം പാപികളെ പിന്തുടരുന്നു;
നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22 ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു;
പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;
എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു;
അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു.
25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;
ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.