അദ്ധ്യായം.14
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു;
ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്;
ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല;
കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;
നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;
നീതിമാന്റെ കൂടാരമോ തഴയ്ക്കും.
12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
അതിന്റെ അവസാനം മരണവഴികൾ അത്രേ.
13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
16 ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു;
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;
ദുരുപായി വെറുക്കപ്പെടും.
18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
20 ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ.
22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;
വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു.
26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം;
പ്രജാന്യൂനത പ്രഭുവിന് നാശം.
29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ;
അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
32 ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്.
33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
34 നീതി രാജ്യത്തെ ഉയർത്തുന്നു;
പാപം ജനതയ്ക്ക് അപമാനം.
35 ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.