അദ്ധ്യായം.29
തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ
നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;
ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.
ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു;
വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;
നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ
അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു;
നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;
ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;
ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട്
ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10 രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു;
നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11 മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു;
ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.
12 അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ
അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.
13 ദരിദ്രനും പീഡകനും തമ്മിൽ പൊതുവായി ഒന്നുണ്ട്;
ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
14 അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന
രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15 വടിയും ശാസനയും ജ്ഞാനം നല്കുന്നു;
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.
16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;
നീതിമാന്മാർ അവരുടെ വീഴ്ച കാണും.
17 നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും;
അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
18 വെളിപ്പാട് ഇല്ലാത്തിടത്തു ജനം മര്യാദവിട്ടു നടക്കുന്നു;
ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19 ദാസനെ നന്നാക്കുവാൻ വാക്കു മാത്രം പോരാ;
അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20 വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട്
അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;
ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
23 മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;
മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
24 കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകയ്ക്കുന്നു;
അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.
25 മാനുഷഭയം ഒരു കെണി ആകുന്നു;
യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
26 അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;
മനുഷ്യന് നീതി യഹോവയിൽനിന്നു വരുന്നു.
27 നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്;
സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.