സങ്കീർത്തനം.10
യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?
കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്?
ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;
അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;
ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.
ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;
‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;
നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;
തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല”
എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;
മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;
അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു.
സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;
എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;
എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.
10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;
അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
11 “ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു;
അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
12 യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ;
എളിയവരെ മറക്കരുതേ.
13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ
ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;
അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു;
അനാഥന് നീ സഹായി ആകുന്നു.
15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ;
ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;
ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു.
17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ
നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;
അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു.