സങ്കീർത്തനം.11
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
“പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ” എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന്
വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു;
അവന്റെ കണ്ണുകൾ ദർശിക്കുന്നു;
അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു.
യഹോവ നീതിമാനെ പരിശോധിക്കുന്നു;
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
ദുഷ്ടന്മാരുടെമേൽ അവൻ തീക്കട്ട വർഷിപ്പിക്കും;
തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;
നേരുള്ളവർ അവന്റെ മുഖം കാണും.