സങ്കീർത്തനം.14
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
“ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു;
നന്മചെയ്യുന്നവൻ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ
യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
നീതികേടു പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല.
അവർ അവിടെ അത്യന്തം ഭയപ്പെട്ടു;
യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട്
ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു.
എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു!
യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.