സങ്കീർത്തനം.16
ദാവീദിന്റെ സ്വർണ്ണഗീതം.
ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കുകയാൽ
എന്നെ കാത്തുകൊള്ളണമേ,
ഞാൻ യഹോവയോട് പറഞ്ഞത്: “നീ എന്റെ കർത്താവാകുന്നു;
നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും;
അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല;
അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു;
നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു;
അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു;
അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു;
എന്റെ ജഡവും നിർഭയമായി വസിക്കും.
10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല.
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.
11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;
നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും
നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.