സങ്കീർത്തനം.18
യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്ത് അവൻ ഈ സംഗീതവാക്യങ്ങൾ യഹോവയ്ക്കു പാടി.
എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും
ദൈവവും ഞാൻ ശരണമാക്കുന്ന പാറയും
എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും
എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.
മരണപാശങ്ങൾ എന്നെ ചുറ്റി;
അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോട് നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി.
ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി;
അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു;
തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.
അവൻ ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു.
10 അവൻ കെരൂബിനെ വാഹനമാക്കി പറന്നു;
അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.
11 അവൻ അന്ധകാരത്തെ തന്റെ മറവും
ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ
ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.
13 യഹോവ ആകാശത്തിൽ ഇടി മുഴക്കി,
അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു,
ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14 അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു;
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
15 യഹോവേ, നിന്റെ ശാസനയാലും
നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും
സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16 അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
17 എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു;
അവർ എന്നിലും ബലവാന്മാരായിരുന്നു.
18 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
19 അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു;
എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
20 യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി;
എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.
21 ഞാൻ യഹോവയുടെ വഴികളിൽ നടന്നു;
എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
22 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്;
അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
23 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24 യഹോവ എന്റെ നീതിക്കു തക്കവണ്ണവും
അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ
വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
25 ദയാലുവോട് നീ ദയാലു ആകുന്നു;
നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
26 നിർമ്മലനോട് നീ നിർമ്മലനാകുന്നു;
വക്രനോട് നീ വക്രത കാണിക്കുന്നു.
27 എളിയജനത്തെ നീ രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28 നീ എന്റെ ദീപം കത്തിക്കും;
എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30 ദൈവത്തിന്റെ വഴി തികവുള്ളത്;
യഹോവയുടെ വചനം നിർമലമായത്;
തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31 യഹോവയല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?
32 എന്നെ ശക്തികൊണ്ട് അരമുറുക്കുകയും
എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
33 അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി,
ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.
34 അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
35 നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങി
നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36 ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി;
എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു;
അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38 അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു;
അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
39 യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു.
40 എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്
നീ എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി.
41 അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;
യഹോവയോട് നിലവിളിച്ചു; അവൻ ഉത്തരം അരുളിയതുമില്ല.
42 ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു;
വീഥികളിലെ ചെളി പോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.
43 ജനത്തിന്റെ കലഹങ്ങളിൽനിന്ന് നീ എന്നെ വിടുവിച്ചു;
ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44 അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും;
അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും.
45 അന്യജനതകൾ ക്ഷയിച്ചുപോകുന്നു;
അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു.
46 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;
എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്യുകയും
ജനതകളെ എനിക്കു കീഴടക്കിത്തരുകയും ചെയ്യുന്നു.
48 അവൻ ശത്രുവിന്റെ കൈയിൽ നിന്ന് എന്നെ വിടുവിക്കുന്നു;
എന്നോട് എതിർക്കുന്നവർക്കുമേൽ നീ എന്നെ ഉയർത്തുന്നു;
സാഹസക്കാരന്റെ കയ്യിൽ നിന്ന് നീ എന്നെ വിടുവിക്കുന്നു.
49 അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും;
നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50 അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു;
തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.