സങ്കീർത്തനം.21
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;
നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി;
അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല.
സേലാ.
സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്,
തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്;
ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;
നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;
നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും.
നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും;
യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;
തീ അവരെ ദഹിപ്പിക്കും.
10 നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും
അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11 അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു;
അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
12 നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;
അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ;
ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.