സങ്കീർത്തനം.22
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?
എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?
എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;
രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ,
നീ പരിശുദ്ധനാകുന്നുവല്ലോ.
ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു;
അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.
അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;
അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.
എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവർ അധരം മലർത്തി തല കുലുക്കി പറയുന്നു:
“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ!
അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”
നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.
10 ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
12 അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.
15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.
നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.
17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;
അവർ എന്നെ തുറിച്ച് നോക്കുന്നു.
18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19 നീയോ, യഹോവേ, അകന്നിരിക്കരുതേ;
എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.
20 വാളിൽനിന്ന് എന്റെ പ്രാണനെയും
നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.
21 സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.
22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും;
സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും.
23 യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ;
യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ;
യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ.
24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല;
തന്റെ മുഖം അവന് മറച്ചതുമില്ല;
തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
25 മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു.
അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും;
യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.
നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.
27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;
സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.
28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ;
അവൻ ജനതതിയെ ഭരിക്കുന്നു.
29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും;
തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും.
30 വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും;
വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.
31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും.