സങ്കീർത്തനം.29
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ,
യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.
യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ;
വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.
യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;
പെരുവെള്ളത്തിൻമീതെ യഹോവ,
മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;
യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.
അവൻ അവയെ കാളക്കുട്ടിയെപ്പോലെയും
ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
അതു വനങ്ങളെ തോലുരിക്കുന്നു;
അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.
10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു;
യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.
11 യഹോവ തന്റെ ജനത്തിന് ശക്തി നല്കും;
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.