സങ്കീർത്തനം.40
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
അവൻ എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;
എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു,
നമ്മുടെ ദൈവത്തിന് സ്തുതി തന്നെ;
പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
യഹോവയെ തന്റെ ആശ്രയമാക്കുകയും
നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും
ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു;
നിനക്ക് തുല്യൻ ആരുമില്ല;
ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല;
നീ എന്റെ ചെവികൾ തുറന്നിരിക്കുന്നു.
ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു;
നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”
ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു;
അധരങ്ങൾ ഞാൻ അടക്കിവച്ചില്ല;
യഹോവേ, നീ അറിയുന്നു.
10 ഞാൻ നിന്റെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല;
നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;
നിന്റെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.
11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടച്ചുകളയുകയില്ല;
നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12 അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു
നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;
അവ എന്റെ തലയിലെ രോമങ്ങളിലും അധികം;
ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13 യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ;
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
14 എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
15 “നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ
അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.
16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ;
നിന്റെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
17 ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു;
നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
എന്റെ ദൈവമേ, താമസിക്കരുതേ.