സങ്കീർത്തനം.44
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം.
ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ
നീ ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു;
ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;
നിന്റെ കൈകൊണ്ട് നീ ജനതകളെ പുറത്താക്കി അവരെ നട്ടു;
നീ വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.
അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്;
സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്;
നിന്റെ വലങ്കൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടാകുന്നു;
നിനക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
ദൈവമേ, നീ എന്റെ രാജാവാകുന്നു;
യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.
നിന്നാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും;
ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുകയില്ല;
എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.
അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കൈയിൽ നിന്ന് രക്ഷിച്ചത്;
ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;
ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു;
നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു.
സേലാ.
എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു;
ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു;
ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11 ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു;
ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
12 നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു.
അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
13 നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും
ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
14 നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും
വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
15 നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും
ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
16 ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
17 ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല;
നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും
മരണത്തിന്റെ നിഴൽ കൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
19 ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ
ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
20 ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ
ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21 ദൈവം അത് ശോധന ചെയ്യാതിരിക്കുമോ?
അവൻ ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.
22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു;
അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23 കർത്താവേ, ഉണരണമേ; നീ ഉറങ്ങുന്നത് എന്ത്?
എഴുന്നേല്ക്കണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24 നീ നിന്റെ മുഖം മറയ്ക്കുന്നതും
ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?
25 ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു;
ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.
26 ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കണമേ;
നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കണമേ;