സങ്കീർത്തനം.46
സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടസമയത്ത് അവൻ ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
അതുകൊണ്ട്, ഭൂമി മാറിപ്പോയാലും,
പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,
അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും
പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല.
ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ,
അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല;
ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.
ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;
അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു.
സേലാ.
വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ;
അവൻ ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
അവൻ ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽചെയ്യുന്നു;
അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.
10 മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ;
ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു.
സേലാ.