സങ്കീർത്തനം. 54
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വാങ്മയ രൂപം നൽകിയത്.
ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ;
നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ;
എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;
ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.
അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;
നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും;
“യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;
എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.