സങ്കീർത്തനം.63
ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്.
ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും;
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;
എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ
ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു.
നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;
നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും
രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ
എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;
എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ;
നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ
ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
10 അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും;
കുറുനരികൾക്ക് അവർ ഇരയായിത്തീരും.
11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;
അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും;
എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.