സങ്കീർത്തനം.66
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം.
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ;
അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ.
“നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;
നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും;
സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും;
അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ.
സേലാ.
വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;
അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവർ കാൽനടയായി നദി കടന്നുപോയി;
അവിടെ നാം അവനിൽ സന്തോഷിച്ചു.
അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
അവന്റെ കണ്ണ് ജനതകളെ നോക്കുന്നു;
മത്സരക്കാർ സ്വയം ഉയർത്തരുതേ.
സേലാ.
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
അവൻ നമ്മെ ജീവനോടെ കാക്കുന്നു;
നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11 നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;
ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
12 നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;
എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13 ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും;
നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.
14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി
തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും;
ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും.
സേലാ.
16 സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ;
അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
17 ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു;
എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
കർത്താവ് കേൾക്കുകയില്ലായിരുന്നു.
19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;
എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും
തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.