സങ്കീർത്തനം.67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;
അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ.
സേലാ.
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും
അറിയേണ്ടതിനു തന്നെ.
ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;
നീ വംശങ്ങളെ നേരോടെ വിധിച്ച്
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ.
സേലാ.
ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.