സങ്കീർത്തനം.71
യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ;
നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.
ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ;
എന്നെ രക്ഷിക്കുവാൻ നീ കല്പിച്ചിരിക്കുന്നു;
നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും
നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.
യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു;
ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;
എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ;
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു;
നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
വാർദ്ധക്യകാലത്ത് നീ എന്നെ തള്ളിക്കളയരുതേ;
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10 എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു;
എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.
11 “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ;
വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.
12 ദൈവമേ, എന്നോട് അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
13 എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ;
എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14 ഞാൻ എപ്പോഴും പ്രത്യാശിക്കും;
ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും;
അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
16 ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും;
നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17 ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു;
ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18 ദൈവമേ, അടുത്ത തലമുറയോട് ഞാൻ നിന്റെ ഭുജബലത്തെയും
വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം
വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു;
മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ,
നിന്നോട് തുല്യൻ ആരാണുള്ളത്?
20 അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;
ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.
21 നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22 എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും;
യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും.
23 ഞാൻ നിനക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും
നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ച് സംസാരിക്കും;
എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.