സങ്കീർത്തനം.80
സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന
യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ;
കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം
നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.
ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിന്റെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?
നീ അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു;
ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.
നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു;
ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
നീ ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു;
ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
നീ അതിന് തടം എടുത്തു
അത് വേരൂന്നി ദേശത്ത് പടർന്നു.
10 അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു;
അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
11 അത് കൊമ്പുകളെ സമുദ്രം വരെയും
ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12 വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം
നീ അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;
വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ;
സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച്
ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
15 നിന്റെ വലങ്കൈ നട്ടതും
നീ നിനക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
16 അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു;
നിന്റെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
17 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ
നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
18 എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;
ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.