സങ്കീർത്തനം.97
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;
ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു;
നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
തീ അവന് മുമ്പായി പോകുന്നു;
ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു;
സകലജനതകളും അവന്റെ മഹത്വം കാണുന്നു.
വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;
സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.
സീയോൻ കേട്ടു സന്തോഷിക്കുന്നു;
യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10 യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ;
അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
11 നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;
അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.