സങ്കീർത്തനം.104
എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;
മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു;
തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;
മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ
അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
അവ നിന്റെ ശാസനയാൽ ഓടിപ്പോയി;
നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
മലകൾ പൊങ്ങി, താഴ്വരകൾ താണു -
നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്
നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
10 അവൻ ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;
അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
11 അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13 അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു;
ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14 അവൻ മൃഗങ്ങൾക്ക് പുല്ലും
മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15 അവൻ ഭൂമിയിൽനിന്ന് ആഹാരവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും
അവന്റെ മുഖം മിനുക്കുവാൻ എണ്ണയും
മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;
അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18 ഉയർന്നമലകൾ കാട്ടാടുകൾക്കും
പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19 അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;
സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;
അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23 മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു;
സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു;
ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
26 അതിൽ കപ്പലുകൾ ഓടുന്നു;
അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്
ഇവ എല്ലാം നിന്നെ കാത്തിരിക്കുന്നു.
28 നീ കൊടുക്കുന്നത് അവ പെറുക്കുന്നു
തൃക്കൈ തുറക്കുമ്പോൾ
അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;
നീ അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
30 നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
നീ ഭൂമിയുടെ മുഖം പുതുക്കുന്നു.
31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ;
യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32 അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;
അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
33 എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും.
34 എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ;
ഞാൻ യഹോവയിൽ സന്തോഷിക്കും.
35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;
എൻ മനമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ സ്തുതിക്കുവിൻ.