സങ്കീർത്തനം.108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും.
വീണയും കിന്നരവുമേ, ഉണരുവിൻ;
അതിരാവിലെ ഞാൻ തന്നെ ഉണരും.
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും.
നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ;
നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ
ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”
10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.
12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?.
13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.