സങ്കീർത്തനം.120
ആരോഹണഗീതം.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്കു മതിയായി.
ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.