സങ്കീർത്തനം.126
ആരോഹണഗീതം.
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
അന്ന് ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.
“യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു”
എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.
യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.
കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആർപ്പോടെ കൊയ്യും.
കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും
ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.