സങ്കീർത്തനം.127
ശലമോന്റെ ഒരു ആരോഹണഗീതം.
യഹോവ വീടു പണിയാതിരുന്നാൽ
പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ
കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും
വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും
കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ;
തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.
മക്കൾ, യഹോവ നല്കുന്ന അവകാശവും
ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.
വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ
അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
അവരെക്കൊണ്ട് തന്റെ ആവനാഴിക
നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;
നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ
അങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല.