സങ്കീർത്തനം.130
ആരോഹണഗീതം.
യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു;
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;
നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ
കർത്താവേ, ആര് നിലനില്ക്കും?
എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം
നിന്റെ പക്കൽ പാപക്ഷമ ഉണ്ട്.
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;
യഹോവയുടെ പക്കൽ കൃപയും
അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.
അവൻ യിസ്രായേലിനെ അവന്റെ സകല
അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.