അദ്ധ്യായം.8
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.
നീ എനിക്ക് ഉപദേശം തരേണ്ടതിന്
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു.
അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്
എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ
ചാരിക്കൊണ്ട് വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;
അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ;
പ്രേമം മരണംപോലെ ബലമുള്ളതും
പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;
നദികൾ അതിനെ മുക്കിക്കളയുകയില്ല.
ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും
പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം.
നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;
അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ
നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?
അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11 ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12 എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്ക് ആയിരവും
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
13 ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;
അത് എന്നെയും കേൾപ്പിക്കണമേ.
14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.