2
 1 ജനതകൾ കലഹിക്കുന്നതും 
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 
 2 യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി 
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും 
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 
 3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് 
അവരുടെ കയറുകൾ എറിഞ്ഞുകളയുക”. 
 4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; 
കർത്താവ് അവരെ പരിഹസിക്കുന്നു. 
 5 അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; 
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 
 6 “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ 
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”. 
 7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 
യഹോവ എന്നോട് അരുളിച്ചെയ്തത്: 
“നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 
 8 എന്നോട് ചോദിച്ചുകൊള്ളുക; 
ഞാൻ നിനക്ക് ജനതകളെ അവകാശമായും 
ഭൂമിയുടെ അറുതികളെ കൈവശമായും തരും; 
 9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; 
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”. 
 10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; 
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. 
 11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ; 
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 
 12 ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 
നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 
ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 
ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.