55
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. 
 1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ; 
എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ. 
 2 എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ; 
ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഢ നിമിത്തവും 
ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. 
 3 അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു; 
കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. 
 4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 
മരണഭീതിയും എന്റെ മേൽ വീണിരിക്കുന്നു. 
 5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; 
പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. 
 6 “പ്രാവിനെപ്പോലെ 
എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! 
എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു. 
 7 അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, 
മരുഭൂമിയിൽ പാർക്കുമായിരുന്നു! 
സേലാ. 
  8 ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് 
ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! 
 9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. 
ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു. 
 10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; 
നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്. 
 11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; 
ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. 
 12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; 
എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; 
അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. 
 13 നീയോ എന്നോട് സമനായ മനുഷ്യനും എന്റെ സഖിയും 
എന്റെ പ്രാണസ്നേഹിതനുമായിരുന്നു. 
 14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത് 
പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ. 
 15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; 
അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; 
ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. 
 16 ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; 
യഹോവ എന്നെ രക്ഷിക്കും. 
 17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; 
കർത്താവ് എന്റെ പ്രാർത്ഥന കേൾക്കും. 
 18 എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് 
എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി; 
 19 കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. 
സേലാ. 
 അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. 
 20 തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത് 
തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു. 
 21 അവന്റെ വായ് വെണ്ണപോലെ മൃദുവായത്; 
ഹൃദയത്തിലോ യുദ്ധമത്രേ. 
അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 
എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 
 22 നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; 
അവിടുന്ന് നിന്നെ പുലർത്തും; 
നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല. 
 23 ദൈവമേ, അങ്ങ് അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; 
കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; 
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.